Sunday, November 28, 2010

കാസര്‍ഗോഡ്‌ 300 പേരുടെ മരണത്തിനിടയാക്കിയ എന്‍ഡോസള്‍ഫാന്‍ ‘മൃദുകീടനാശിനി’യെന്നു നിര്‍മാതാക്കള്‍


ന്യൂഡല്‍ഹി: കാസര്‍ഗോഡ്‌ ജില്ലയില്‍ മുന്നൂറിലധികം പേരുടെ മരണത്തിന്‌ ഇടയാക്കുകയും ആയിരത്തിലധികം പേരെ മാറാരോഗങ്ങള്‍ക്ക്‌ അടിമയാക്കുകയും ചെയ്‌ത എന്‍ഡോസള്‍ഫാന്‍ വിഷം വെറും ‘മൃദുകീടനാശിനി’ യാണെന്ന വാദവുമായി എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ രംഗത്തെത്തി. വരുന്ന 11 ന്‌ ജനീവയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട്‌ സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്റെ റിവ്യൂ കമ്മിറ്റി നടക്കാനിരിക്കെയൊണ്‌ പുതിയ നീക്കം. കാസര്‍ഗോഡ്‌ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌ എന്ന സംഘടന നടത്തിയ പഠനങ്ങള്‍ തെറ്റാണെന്ന്‌ ചൂണ്ടിക്കാട്ടി സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്‍ സെക്രട്ടേറിയറ്റിന്റെ എക്‌സിക്യൂട്ടീവ്‌ സെക്രട്ടറി ഡൊനാള്‍ഡ്‌ കൂപ്പര്‍ക്ക്‌ എന്‍ഡോസള്‍ഫാന്‍ മാനുഫാക്‌ച്ചേഴ്‌സ് ആന്‍ഡ്‌ ഫോര്‍മുലേറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കത്തയച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ ഇന്ത്യയില്‍നിന്നുളള പരിസ്‌ഥിതി-സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുമെന്നും പ്രകടനം നടത്തുമെന്നുമുളള ‘ഭീഷണി’മുന്‍കൂട്ടി കണ്ടാണ്‌ കത്ത്‌.
കാസര്‍ഗോഡ്‌ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്ത്‌ ജലത്തിലും മനുഷ്യരുടെ രക്‌തത്തിലും വന്‍തോതില്‍ എന്‍ഡോസള്‍ഫാന്‍ വിഷമടങ്ങിയിട്ടുണ്ടെന്ന്‌ സംഘടനയുടെ പഠനത്തില്‍ വ്യക്‌തമായിരുന്നു. സംസ്‌ഥാന സര്‍ക്കാര്‍ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ ദുരിതങ്ങളുടെ ശാസ്‌ത്രീയ റിപ്പോര്‍ട്ട്‌ കൂടി പൂഴ്‌ത്തി വച്ചാണ്‌ വിഷത്തെ വെളളപൂശാന്‍ നിര്‍മാതാക്കള്‍ ഇറങ്ങിയിരിക്കുന്നത്‌. ഈ വിഷത്തെ മൃദുകീടനാശിനിയാണെന്ന്‌ അറിയിച്ച്‌ നിര്‍മാതാക്കള്‍ ജുണില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്‌ കത്തയച്ചിരുന്നു. പ്രധാനമന്ത്രിക്ക്‌ അയച്ച കത്തിന്റെ കോപ്പി കൂടി ചേര്‍ത്താണ്‌ സ്‌റ്റോക്‌ ഹോം കണ്‍വന്‍ഷന്‍ സെക്രട്ടറി കൂപ്പര്‍ക്ക്‌ നിര്‍മാതാക്കള്‍ കത്തയച്ചിരിക്കുന്നത്‌.സമ്മേളനത്തിന്റെ പ്രതിനിധികള്‍ക്ക്‌ ഈ കത്തുകള്‍ വിതരണം ചെയ്യണമെന്നും നിര്‍മാതാക്കള്‍ കൂപ്പറോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. സമ്മേളനത്തിനുളള പ്രതിനിധികള്‍ ജനീവയിലേയ്‌ക്ക് അടുത്തദിവസം പുറപ്പെടാനിരിക്കെയാണ്‌ പുതിയ അടവ്‌.
ഹൈക്കോടതി നിര്‍ദേശ പ്രകാരം എന്‍ഡോസള്‍ഫാന്‍ പ്രയോഗം നിരോധിക്കുകയും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക്‌ വി.എസ്‌. അച്യുതാനന്ദന്‍ അധികാരത്തിലെത്തിയ ശേഷം പെന്‍ഷന്‍ നല്‍കുകയും ചെയ്‌തിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ പക്ഷാഘാതം, ഞരമ്പ്‌ രോഗം, അന്തസ്രാവ ഗ്രന്ഥികളുടെ പ്രശ്‌നങ്ങള്‍ എന്നീ രോഗങ്ങളാണ്‌ കണ്ടുവരുന്നത്‌. ഈ വിഷം തലമുറകളിലേയക്കു പകരുന്നതിനാല്‍ പ്രത്യാഘാതം നിര്‍ണയിക്കാനുമാവില്ല. ദുരിത ബാധിതരായ നിരവധി പേര്‍ എന്‍മകജെ, മൂളിയാര്‍, പദ്‌രേ, സ്വര്‍ഗം എന്നീ സ്‌ഥലങ്ങളില്‍ നരകയാതന അനുഭവിക്കുമ്പോഴാണ്‌ കണ്ണടച്ച്‌ ഇരുട്ടാക്കി നിര്‍മാതാക്കള്‍ വിഷത്തിന്‌ ഗുഡ്‌സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌.
എന്‍ഡോസള്‍ഫാന്റെ ഉത്‌പാദനം അവസാനിപ്പിക്കണമെന്നും പരിസ്‌ഥിതിയ്‌ക്കും മനുഷ്യനും ദോഷം വരുത്തുന്ന വിഷം നിരോധിക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യമെങ്കിലും കേന്ദ്രം ഇതിനു തയാറല്ല. റോമില്‍ വച്ച്‌ കഴിഞ്ഞ തവണ നടന്ന റോട്ടര്‍ഡാം കണ്‍വെന്‍ഷനില്‍ എന്‍ഡോള്‍ഫാന്‍ നിരോധിക്കണ്ടെന്ന നിലപാടാണ്‌ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി ആര്‍.എസ്‌.ഖ്വാജ സ്വീകരിച്ചത്‌. എന്‍ഡോസള്‍ഫാനില്‍ ദോഷകരമായി ഒന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനെ എതിര്‍ത്ത ഇന്ത്യയില്‍ നിന്നുളള പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ശരിയായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും വായ്‌മൂടികെട്ടി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്‌തിരുന്നു. ഇക്കാര്യം ‘മംഗള’ത്തില്‍ റിപ്പോര്‍ട്ട്‌ വന്നതോടെ എന്‍ഡോസള്‍ഫാനെ സംരക്ഷിക്കുന്ന കേന്ദ്ര നിലപാടില്‍ വി.എസ്‌. അച്യുതാനന്ദന്‍ ശക്‌തമായി പ്രതിഷേധിച്ചിരുന്നു. ഇന്ത്യയുടെ ശക്‌തമായ എതിര്‍പ്പ്‌ മൂലമാണ്‌ എന്‍ഡോസള്‍ഫാനെ മാരകവ രാസവസ്‌തുക്കളുടെ പട്ടികയില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു. എന്നാല്‍ ശാസ്‌ത്രജ്‌ഞന്മാര്‍ ഉള്‍പ്പെടുന്ന സമിതിയുടെ പഠന റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്റെ മാരകമായ ദോഷങ്ങള്‍ എടുത്തുകാട്ടുന്നുണ്ട്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക-സാമൂഹ്യ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനായി ജനീവയില്‍ യോഗം ചേരാനിരിക്കെയാണ്‌ നിര്‍മാതാക്കളുടെ തന്ത്രം. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ക്ക്‌ അനുകൂലമായ നടപടിയാണോ കേന്ദ്രസര്‍ക്കാര്‍ യോഗത്തില്‍ സ്വീകരിക്കുന്നതെന്ന്‌ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല
 article taken from http://kasargodnews.com

No comments:

Post a Comment