Monday, March 21, 2011

നൂറില്‍ നൂറു മാര്‍ക്കും നേടിയ ധന മന്ത്രി


തിരു: സാമ്പത്തികമേഖലയില്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ സമാനതകളില്ലാത്തത്‌. അഞ്ചുവര്‍ഷത്തിനിടെ റിസര്‍വ്‌ ബാങ്കില്‍നിന്ന്‌ ഒരുദിവസം പോലും സംസ്ഥാനത്തിന്‌ കൈവായ്പപോലും എടുക്കേണ്ടിവന്നില്ല. ട്രഷറിയില്‍നിന്ന്‌ പണം നല്‍കുന്നതിന്‌ ഒരുദിവസം പോലും നിയന്ത്രണവുമുണ്ടായില്ല.
ധനമാനേജ്മെന്റിലെ അക്കാദമിക്‌ അനുഭവങ്ങള്‍ പ്രായോഗിക തലത്തിലേക്ക്‌ പകര്‍ത്തിയപ്പോള്‍ നൂറില്‍ 100 മാര്‍ക്ക്‌ നേടുന്നു ഡോ. തോമസ്‌ ഐസക്‌ എന്ന ധനമന്ത്രി. നികുതി വരുമാനത്തില്‍ അഞ്ചുവര്‍ഷംകൊണ്ട്‌ 9000 കോടിരൂപയുടെ വര്‍ധന, കംപ്യൂട്ടര്‍വല്‍ക്കരണം, ഇ- റിട്ടേണ്‍, ഇ- പേയ്മെന്റ്‌, ചെക്ക്പോസ്റ്റുകളുടെ നവീകരണം തുടങ്ങിയവയെല്ലാം മികച്ച ധനമാനേജ്മെന്റിന്റെ പ്രത്യക്ഷ നേട്ടങ്ങളില്‍ ചിലത്‌. രാജ്യത്ത്‌ ആദ്യമായി ഇ- പേയ്മെന്റ്‌ നടപ്പിലാക്കിയപ്പോള്‍ കേരളത്തിനുലഭിച്ചത്‌ രണ്ടു ദേശീയ അവാര്‍ഡുകള്‍.
സര്‍ക്കാരിനെയും മികച്ച ധനമാനേജ്മെന്റും സാമ്പത്തികമേഖലയിലെ വിപ്ലവാത്മകപരിഷ്കാരങ്ങളും മുന്‍ ധനസെക്രട്ടറിയും മുന്‍ ചീഫ്‌ സെക്രട്ടറിയുമായ ഡോ. ഡി ബാബുപോള്‍ വിലയിരുത്തുന്നു. ഒപ്പം ഡോ. തോമസ്‌ ഐസക്‌ എന്ന ധനകാര്യ വിദഗ്ധനെയും.
"1957-ലെ മന്ത്രിസഭയില്‍ സി അച്യുതമേനോനുശേഷം ഡോ. തോമസ്‌ ഐസക്കിനെപ്പോലെ ഇത്രയും പ്രഗത്ഭനായ ധനമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. മൂന്നുവര്‍ഷം ധനവകുപ്പ്‌ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പറയും, 'ഔട്ട്സ്റ്റാന്‍ഡിങ്‌ പെര്‍ഫോമന്‍സ്‌' ആണെന്ന്‌. ഒരുദിവസം പോലും ട്രഷറി അടച്ചില്ല. റിസര്‍വ്ബാങ്കില്‍നിന്ന്‌ ഒരുദിവസംപോലും വെയ്സ്‌ ആന്‍ഡ്‌ മീന്‍സ്‌ ഇനത്തില്‍ കൈവായ്പ എടുക്കേണ്ടിയും വന്നില്ല. ധനമാനേജ്മെന്റിന്റെ കാര്യക്ഷമതക്ക്‌ ഇതുതന്നെ തെളിവ്‌.
പ്രശ്നം കൃത്യമായി പഠിച്ച്‌ വിലയിരുത്തിയാണ്‌ മന്ത്രി എന്ന നിലയില്‍ ഐസക്‌ ഇടപെടുന്നത്‌. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരെ നിയന്ത്രണത്തില്‍ നിര്‍ത്താനും ആവശ്യമായ സ്വാതന്ത്ര്യം നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇതു വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചു. ഭരണനടത്തിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ സ്വാതന്ത്ര്യം കുറയുമ്പോഴാണ്‌ പ്രശ്നങ്ങള്‍ തലപൊക്കുന്നത്‌. എന്നാല്‍, ധനവകുപ്പില്‍ അദ്ദേഹം കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നടപ്പിലാക്കുന്നതിലും അദ്ദേഹം വിജയമായി.
കുതിരപ്പുറത്തിരിക്കുന്ന ആള്‍ ഏതുതരക്കാരനെന്ന്‌ അഞ്ചുമിനിറ്റുകൊണ്ട്‌ കുതിരയ്ക്ക്‌ അറിയാന്‍ കഴിയും. കുതിരക്കാരന്‍ സമര്‍ഥനല്ലെന്ന്‌ മനസ്സിലാക്കിയാല്‍ കുതിര അതിന്റെ വഴിക്കുപോകും. പിന്നെ നിയന്ത്രണവും അസാധ്യം. ഇതുതന്നെയാണ്‌ ഉദ്യോഗസ്ഥരുടെ കാര്യത്തിലും സംഭവിക്കുക. കൃത്യമായി കാര്യങ്ങള്‍ അറിയുകയും പഠിക്കുകയും ചെയ്യുന്നവരെ മാത്രമേ അവര്‍ അനുസരിക്കൂ. അക്കാര്യത്തില്‍ ധനമന്ത്രി വന്‍വിജയവുമാണ്‌. മാനേജ്മെന്റിന്റെ സൂക്ഷ്മതലങ്ങളില്‍മുതല്‍ കാഴ്ചപ്പാടിന്റെ ഉയര്‍ന്നതലങ്ങളില്‍വരെ ഏറ്റവും മികച്ച പ്രകടനം അദ്ദേഹം കാഴ്ചവച്ചു.
ഒരേസമയം ധനമന്ത്രിയും ധനസെക്രട്ടറിയും വാണിജ്യസെക്രട്ടറിയായുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകാം. എന്നാല്‍, അതുതന്നെയാണ്‌ ധനമന്ത്രി എന്നനിലയില്‍ അദ്ദേഹത്തിന്റെ വിജയം. നികുതിവകുപ്പില്‍ സുതാര്യത ഉറപ്പാക്കിയതും ചെക്കുപോസ്റ്റുകളെ അഴിമതി വിമുക്തമാക്കാനുള്ള ശ്രമങ്ങളും സ്വര്‍ണത്തിന്‌ കോമ്പൗണ്ടിങ്‌ നികുതി ഏര്‍പ്പെടുത്തിയതുമെല്ലാം സാഹസികമായ ഇച്ഛാശക്തിയുടെ പ്രകടമായ ഉദാഹരണങ്ങള്‍. ഇക്കാര്യങ്ങളിലെല്ലാം ഉദ്ദേശിച്ച വിജയം കൈവരിക്കാനും കഴിഞ്ഞു.
പരിഷ്കാരങ്ങള്‍ മുന്നോട്ടുപോകുകയാണ്‌ വേണ്ടത്‌. അടുത്ത ഗവണ്‍മെന്റിലും ഈ മികവും പ്രാഗത്ഭ്യവും ഏറ്റെടുക്കാന്‍ കഴിയുന്ന വ്യക്തികള്‍തന്നെ ധനവകുപ്പ്‌ കൈകാര്യം ചെയ്യണം. ഇപ്പോഴുള്ളതുപോലെ വ്യക്തമായ വീക്ഷണമുള്ള ധനമന്ത്രിയെയാണ്‌ ഇനിയും കേരളത്തിനു വേണ്ടത്‌." 

No comments:

Post a Comment