Monday, February 14, 2011

ബാലകൃഷ്ണപ്പിള്ളയും മുഖപ്രസംഗങ്ങളും


കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു മുന്‍മന്ത്രി ജയിലില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്‌.കേരളത്തിലെ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്‌. മറ്റ് സംസ്ഥാനങ്ങളിലെ നേതക്കള്‍ അഴിമതിക്കേസില്‍പ്പെടുമ്പോള്‍ പോലും മുഖപ്രസംഗം എഴുതി അഴിമതിക്കെതിരെ കേരളീയരെ ഉല്‍ബുദ്ധരാക്കുന്നതില്‍ മനോരമയും മാതൃഭൂമിയും വഹിച്ച പങ്ക് ചില്ലറയല്ല.

എന്നാല്‍ പിള്ളയുടെ ജയില്‍ ശിക്ഷ ഉറപ്പാക്കിയിട്ട് 4 ദിവസം കഴിഞ്ഞെങ്കിലും മനോരമയോ മാതൃഭൂമിയോ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് ഈ ശിക്ഷ മാതൃകയാകണമെന്ന് പറഞ്ഞെങ്കിലും ഒരു മുഖപ്രസംഗം എഴുതാന്‍ തോന്നിയില്ല എന്നതാണ്‌ സത്യം. 11 ആം തിയതി മുതല്‍ പിള്ളയുടെ വിഷയം കേരളത്തില്‍ കത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് പക്ഷെ മനോരമയും മാതൃഭൂമിയും അവരുടെ മുഖപ്രസംഗങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്ന് നോക്കാം


11/02/2011

പത്താം തിയതിയാണ്‌ പിള്ളയെ ജയിലില്‍ അടക്കാനുള്ള വിധി വരുന്നത്.ആ സമയത്ത് കേരളത്തിലെ ന്യൂസ് ചാനലുകള്‍ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം ലൈവ് ചെയ്യുകയായിരുന്നു. പക്ഷെ പിള്ളയുടെ ശിക്ഷാവാര്‍ത്ത അറിഞ്ഞ ഉടന്‍ ബജറ്റ് ലൈവ് നിര്‍ത്തി വച്ച് അവര്‍ പിള്ള വിഷയം കവര്‍ ചെയ്തു. എന്ന് മാത്രമല്ല അന്നത്തെ ദിവസം ബജറ്റും പിള്ള വിഷയവും ഒരേ പ്രാധാന്യത്തോടെ കൊടുക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ പിറ്റേന്ന് മുഖപ്രസംഗം എഴുതിയപ്പോള്‍ മനോരമയും മാതൃഭൂമിയും ബജറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സാധാരണ രണ്ട് പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട് തല്ലക്കെട്ടില്‍ മുഖപ്രസംഗം എഴുതുന്ന പതിവ് പോലും ഇവര്‍ ഉപേക്ഷിച്ചു.
മാതൃഭൂമി

മനോരമ




12/02/2011
ബജറ്റിന്‌ അതിന്റേതായ പ്രാധാന്യമുണ്ട് എന്ന് കരുതി നമുക്ക് വേണമെങ്കില്‍ ഒരു ദിവസം കാത്തിരിക്കാം എന്ന് വയ്ക്കുക. സ്വാഭാവികമായും പിറ്റേ ദിവസത്തെ പത്രത്തിലെങ്കിലും അഴിമതി വിരുദ്ധ മുഖപ്രസംഗം പ്രതീക്ഷിക്കാം. എന്നാല്‍ മാതൃഭൂമി വല്ലാര്‍പാടം പദ്ധതി ഉല്‍ഘാടനവുമയൈ ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തേപ്പറ്റിയും മനോരമ കേരള കൌമുദിക്ക് 100 വയസ് ആയതിനെപ്പറ്റിയുമാണ്‌ മുഖപ്രസംഗം എഴുതിയത്
മാതൃഭൂമി

മനോരമ
13/02/2011
ഞായറാഴ്ച മനോരമക്ക് മുഖപ്രസംഗം ഇല്ല. എന്നാല്‍ മാതൃഭൂമിക്ക് ഉണ്ട്. രണ്ട് ദിവസം കൊണ്ട് പിള്ള വിവാദം കെട്ടടങ്ങിയിട്ടുമില്ല എന്ന് മാത്രമല്ല പിള്ളക്ക് യുഡിഫ് കൊട്ടാരക്കരയില്‍ വലിയ സ്വീകരണമൊരുക്കി. അവിടെ വച്ച് കെ.സുധാകരന്‍ എംപി കോടതിക്കെതിരെ ആഞടിച്ചു ജഡ്‌ജിമാരെ രാഷ്ട്രിയക്കാരുടെ തിണ്ണ നിരങ്ങികളായി ആക്ഷേപിച്ചു. ഗണേശ് കുമാര്‍ വി.എസിനെ നികൃഷ്ട ജീവി എന്ന് വരെ വിളിച്ചു. മാതൃഭൂമിയാണ്‌ വി.എസിനെ ബില്‍ഡപ്പ് ചെയ്യാന്‍ ഏറ്റവും അധികം ശ്രമിച്ച പത്രം. വി.എസിന്റെ ക്രഡിറ്റില്‍ നേടിയ പിള്ളക്കെതിരെ ഉള്ള വിധിയില്‍ സ്വാഭാവികമായും മാതൃഭൂമി പഴയ പിന്‍തുണ നല്‍കാന്‍ ബാധ്യസ്ഥരാണ്‌. വിധിക്കെതിരെ പ്രസംഗിച്ച പിള്ളയും മകനും എംപിയുമൊക്കെ വി.എസിനെ അധിക്ഷെപിക്കുമ്പോള്‍ അത്ലെങ്കില്‍ വി.എസ് വഴി കോടതിയെ അധിക്ഷേപിക്കുമ്പോള്‍ മാതൃഭൂമി ഒരു മുഖപ്രസംഗം കാച്ചുമെന്ന് സ്വാഭാവികായി പ്രതീക്ഷിക്കാം. പക്ഷെ അതുണ്ടായില്ല . ഈജിപ്തിലെ മാറ്റത്തിന്‌ മുന്നില്‍ വി.എസ് നിഷ്പ്രഭനാകാനായിരുന്നു വി.എസിന്റെ വിധി



14/02/2011
ഈജിപ്തിലെ വിഷയങ്ങളെ മാതൃഭൂമിക്ക് മാത്രമല്ല മനോരമക്കും പ്രധാനമാണ്‌ ഞായറാഴ്ച മുഖപ്രസംഗം ഇല്ലാത്തതിന്റെ കേട് തിങ്കളാഴ്ച മനോരമ തീര്‍ത്തു. അവര്‍ ഈജിപ്ത് വിഷയം മുഖപ്രസംഗം എഴുതി. എന്നാല്‍ മാതൃഭൂമിക്ക് പറയാനുള്ളത് വികസന രംഗത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതിനെപ്പറ്റി ആയിരുന്നു. കോടതിയെ അധിക്ഷേപിച്ച സുധാകരനെതിരെ കോടത് അലക്ഷ്യ നടപടികള്‍ വരുന്നതിനെപ്പറ്റിയോ ഏതാനും മാസം മുന്നെ കോടതിയെയും ജഡ്‌ജിമാരെയും പുകഴ്ത്തിപ്പറഞ്ഞ സുധാകാരന്‍ രാഷ്ട്രിയ ലാക്കോടെ ഇപ്പോള്‍ ജഡ്‌ജിമാരെപ്പറ്റി അധിക്ഷെപം ചൊരിയുന്നതിനെപ്പറ്റിയോ ഒന്നും മാതൃഭൂമിക്ക് മിണ്ടാട്ടമില്ല.


എന്തുകൊണ്ടായിരിക്കും അഴിമതി വിഷയവും കോടതി അലക്ഷ്യവും കേരളത്തിലെ 1.5 കോടിയോളം ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന മാതൃഭുമിക്കും മനോരമക്കും മുഖപ്രസംഗ വിഷയമാകാത്തത്? എല്ലാം വായനക്കാര്‍ക്ക് വിടുന്നു
 

പോസ്റ്റ്‌ എഴുതിയത് :  കിരണ്‍ തോമസ്
കിരണ്‍ തോമസ്‌ 1977 ഓഗസ്റ്റ്‌ 15 നു കണ്ണൂര്‍ ജില്ലയില്‍ ചെമ്പന്തൊട്ടിയില്‍ ജനനം. കണ്ണൂര്‍ മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം ജില്ലയില്‍ IT മേഖലയില്‍ ജോലി ചെയ്യുന്നു പിതാവ്‌ തോമ്പില്‍ തോമാച്ചന്‍ മാതാവ്‌ ലിസ്സി ഭാര്യ അനു മകള്‍ നിമിഷ
 

No comments:

Post a Comment